29 Oct 2007

നിസ്സഹായത

നിലക്കാത്ത ഒടുങ്ങാത്ത വേദനകള്‍

‍പ്രാരാബ്ധങ്ങളുടെ ഭാരം എന്നില്‍

‍തീരാദുഖത്തിന്റെ പര്യായങ്ങളായി

നിര്‍നിമേഷയായി,നിരാധാരിയായി

നിമിഷങ്ങള്‍ നിശബ്ധമായി ഉറ്റുനോക്കി

നിസ്സഹായതയുടെ ക്രൂരമുഖം,

എന്നിലെ എന്നെ ഉറ്റുനോക്കി

വിറങ്ങലിച്ച ജീവിതം വഴിമുട്ടി.

ജീവിതംവെച്ചുനീട്ടി മണ്‍പാത്രം

അസന്‍മാര്‍ഗ്ഗം എന്റെ കൂട്ടുകാരിയായി

അവിശ്വാസം എന്നെ വിശ്വാസത്തിന്റെ

പരിവേഷം എടുത്തണിയിച്ചു

ദിനചര്യകള്‍ താളാല്‍മകങ്ങളായി

ബന്ധങ്ങള്‍ എനിക്കു തടവറയായി.

ഉറ്റവര്‍ ഉടയവര്‍ പൊട്ടിച്ചെറിഞ്ഞ

അറത്തുമുറിച്ചില്ലാതാക്കിയ ബന്ധം.

ഒരിറ്റു കഞ്ഞിവെള്ളം,അന്നത്തിന്നായി

വേദനയുടെ നിസ്സഹായതയുടെ

അവസാന കണീകയും പൊട്ടിച്ചെറിഞ്ഞു.

ജീവന്റെ ജീവനായ ശരീരത്തിനുടമ

എന്റെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി.

അവശേഷിച്ച ജീവിതം ഒരു ഭാരമായി

ആര്‍ക്കോ വെച്ചുനീട്ടി നിസ്സഹായത

എന്നിലെ എന്നില്‍ ഞാന്‍ അലിഞ്ഞു

രക്തവര്‍ണ്ണത്തില്‍ എന്നന്നേക്കുമായി.

11 Jul 2007

മഴ,തേന്‍മഴ,പൂമഴ


തുള്ളി തുള്ളിയായി മണി മണിയായി
നീര്‍മണിപോലെ വീണു എന്നരികില്‍
തണുത്ത നനുത്ത സുന്ദരമുത്തുകള്‍
കോരിയെടുത്തു കൈക്കുമ്പിളില്‍.
നെഞ്ചോടുചേര്‍ത്തു,മെയ്യോടടുപ്പിച്ചു
മുഖമാകെ നനച്ചു ഞാന്‍ നിന്നു.
കാലങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍
കണ്ടുമറന്ന ഈ മുത്തുമണികള്‍
ഇന്നെന്തേ എന്റെ കണ്ണുനീരിന്‍
ഉപ്പുരസത്തിന്‍ നീരില്‍കുതിര്‍ന്നു
ഒഴുകിയിറങ്ങി എന്‍ മുഖമാകെ !
മഴയുടെ ഓരോമുത്തുമണികളും
നേര്‍ത്തകുളിര്‍മ്മയും,സുഖമുള്ള
തണുപ്പനേക്കാള്‍,ഓര്‍മ്മകളുടെ
തണുത്തു വി‍റങ്ങലിച്ച കുറെ
വേദനിപ്പിക്കുന്ന വേലിയേറ്റം,
ഒരിക്കലും മാഞ്ഞുപോകാത്ത
ഏങ്ങലടികള്‍,ഒരു മിന്നലില്‍
മാറ്റൊലുയായി,തകര്‍ന്നടിഞ്ഞു‍.
മഴയായി,നീര്‍മണിമുത്തായി.

24 Apr 2007

ഒരു അക്ഷരപ്രേമി

അക്ഷരങ്ങളെ പ്രണയിച്ചു പണ്ടേ
വായന ഒരു തപസ്യയായി കൂട്ടു കൂടി
എന്നിട്ടെന്തേ ജീവിതം,നോക്കി മഞ്ഞളിച്ചു,
അക്ഷരങ്ങള്‍ മരവിച്ച് അക്കങ്ങളായി മാറി.
എന്തിനീ ദോഷദര്‍ശന ചിന്തകള്‍?
കൈപിടിച്ചു നടത്തിയില്ലാരും!
സ്വയം നടന്നു,വീണു,വീണ്ടും,വീണ്ടും
വഴി തെളിഞ്ഞില്ല,സ്വയം തേടി,
സ്വന്തമായൊരു പാത,ഇരുട്ടില്‍ തേടി.
അംഗീകാരം തേടി പോയില്ല,
താനെ വരുമൊരു നാള്‍,ഒരു പ്രതീക്ഷ!
പ്രതീക്ഷ, മായാതെ ,മറയാതെ,മനസ്സില്‍.
സാന്ത്വനത്തിന്റെ മാറ്റൊലികള്‍,തലോടല്‍
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കു,
അതിനെ ഉപേക്ഷ പാടുണ്ടോ?
സാന്ത്വനങ്ങള്‍ ചോദ്യങ്ങളായി.
നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിനോക്കി‍,
പല നാടും മേടും ചിത്രങ്ങളായി,
ഒത്തിരി സൗഹൃദങ്ങള്‍ മുഖങ്ങളായി
ആത്മാര്‍ഥമായി സ്നേഹിച്ചവര്‍,
സഹായങ്ങള്‍ വെച്ചു നീട്ടി.
ജീവിതത്തിന്റെ ബാക്കി പാതിയില്‍
‍അതു മാത്രം ലാഭം,സൗഹൃദങ്ങള്‍
സാന്ത്വനം പകര്‍ന്നു സൗഹൃദങ്ങള്‍,
ഒരു കൈപ്പിടി അക്ഷരങ്ങള്‍ പോലെ.

22 Apr 2007

ഗന്ധര്‍വന്റെ പ്രയാണം


സൂര്യന്റെ പ്രകാശമോ,ചന്ദ്രന്റെ നിലാവിനോ
ഇനി നീ അനുഭവിക്കില്ല,നിന്റെ രാവുകള്‍,
നിന്നെ ഇരുട്ടിന്റെ തേരാളിയാക്കും.
സ്നേഹത്തിന്റെ പര്യായം മനസ്സില്‍
‍ചാലിച്ച്, സ്നേഹിക്കാന്‍ പഠിപ്പിച്ചു.
പ്രിയതമയായ മനുഷ്യസ്ത്രീക്കായി
എല്ലാം നഷ്ടപ്പെടുത്തിയ ഗന്ധര്‍വ്വന്‍.
മോഹങ്ങള്‍ മഴയായി പെയ്തു,
മേഘങ്ങളില്‍ പുഷ്പവൃഷ്ടി നടത്തി
ആ ഗന്ധര്‍വ്വന്‍, ഇനിയും വരുമോ?
തിരിച്ചുകിട്ടാത്ത സ്നേഹത്തിന്റെ നൊമ്പരം,
ഭൂതങ്ങളും മനുഷ്യനും,പ്രായവും,സ്ഥലവും
നാടും മേടും, എല്ലാ ഭേതിക്കുന്ന,
നിര്‍ഗളം ഒഴുകുന്ന,നനുത്ത സ്നേഹം.
പ്രായത്തിനും,മതത്തിനും തടയാന്‍ കഴിയാത്ത
നിഷ്ക്കളങ്കസ്നേഹം,ഇനിയും തരുമോ?
ഗാന്ധര്‍വ വൃഷ്ടിക്കായി എത്തുമോ,
രാജരാജേശ്വരന്‍, പത്മത്തിന്‍ തേരില്‍.
സ്നേഹം ഒരോര്‍മ്മയായി,നമുക്കായി മാത്രം.

5 Mar 2007

സ്വപ്നം പൊലിഞ്ഞു

ഒരു ചിത്രത്തിലെന്ന പോലെ
തെളിഞ്ഞൂ മുഖങ്ങള്‍,ദയനീയം
സ്നേഹത്തിനായി,ദയക്കായി
ആരോ പറഞ്ഞു‍പഠിപ്പിച്ച വരികള്‍
നിഷ്ക്കളങ്കതയില്‍ പൊതിഞ്ഞവ,
കരുണ തേടുന്ന കണ്ണുകള്‍‍‍
ഒരുപാട് ഒരുപാട് കഥകള്‍
തീരുമാനിച്ചുറപ്പിച്ചവയും,അല്ലാത്തവയും
നേരമ്പോക്കിനായി തുറന്നു വാര്‍ത്തയില്‍
എന്റെ നേരെ ദൈന്യതയുടെ കൈ നീട്ടി,
ഒരു പറ്റം അനാഥ കുഞ്ഞുങ്ങള്‍ .
കണ്ടു, കേട്ടു,മനസ്സുനിറയെ,
എവിടെ തുടങ്ങും, എവിടെ തിരയും?
തിരഞ്ഞു,അന്വേഷിച്ചു, കണ്ടെത്തി
വേഗയില്‍,ചലിച്ചു മനസ്സും വാക്കുകളും
ഒരു ലേഖനത്തില്‍ നിറച്ചു,
നിധി പോലെ കാത്തു,സൂക്ഷിച്ചു
എവിടെന്നു വരും സഹായം
എവിടെ? ആരെ?എന്തിന്?
മനസ്സില്‍ തോന്നിയ,ദയ , കരുണ,
എവിടെയോ പോയൊളിച്ചു,
ഇതില്‍, എന്തോക്കെയോ കുത്തിനിറച്ചോ!
ഇത്ര കണ്ട്, വിഷയങ്ങല്‍,ആശയങ്ങള്‍
നീരൂപണങ്ങള്‍‍‍, ഒന്നൊന്നായിവന്നു.
നീചമായ വാക്കുകളുടെ വേദന,
കീറി മുറിച്ചു,കണ്ണുനീരിനു രക്ത വര്‍ണ്ണം.
ഒന്നും തന്നെ വിലപ്പോയില്ല
വാക്കുകളും,നൊമ്പരങ്ങളും,ദൈന്യതയും.
ആരും കുഞ്ഞുങ്ങളെക്കണ്ടില്ല,
അവരുടെ വിഷമങ്ങള്‍ അനാഥത്വം,
നിസ്സഹായതയും,ഒന്നും വിലപ്പോയില്ല,
മറിച്ച് എന്റെ വാക്കുകളുടെ ഘടന,
രീതി,വ്യാകര‍‍ണത്തിന്റെ ചേര്‍ച്ചക്കുറവ്
എല്ലാം തെന്നെ ,വിമര്‍‍ശ്ശിക്കപ്പെട്ടു
എന്നെ,ഞാന്‍ മനസ്സിലാക്കിയൊ?
എന്നിലെ അനാഥത്വം ഞാന്‍ മറികടന്നൊ?
മന‍സ്സിന്റെ കോണില്‍ ഒളിപ്പിച്ചിരുന്ന ഭയം,
അപ്പാടെ ഞാന്‍തുറന്നു വെക്കുകയാരുന്നോ?
വാക്കുകളുടെ വേലിയേറ്റം ,എന്നേന്നും
തിക്കിതിരക്കി മന‍സ്സിന്റെ,കോണില്‍
പക്ഷേ,എല്ലാം ഞൊടിയിടയില്‍ നഷ്ടമായി
ഒരു പുസ്തകത്താളില്‍ എരിഞ്ഞമര്‍ന്നു
എന്റെ സ്വപനങ്ങള്‍,എന്റെ വാക്കുകള്‍‍.
എന്റെ ആശയങ്ങള്‍,എന്റെ ചിന്താശകലങ്ങള്‍.

15 Feb 2007

അത്യന്താധുനിക ‘വാലന്‍റ്റൈന്‘‍

നീ എന്റെ ലഹരിയല്ലേ
എന്റെ ഷീവാസ്‌ റീഗല്‍‍
വോഡ്കയും ലൈം കോര്‍ഡിയലും,
കൂടെ ഒരു ചീന്തു പച്ചമുളകും പോലെ,
ഒരു സിഗരറ്റ് പുക,ചില്‍ഡ്‌ ബിയര്‍
കഞ്ചാവിന്റെ ലഹരിയാണു നീയെനിക്കു
ചുണ്ടുകളിലെത്തുന്ന മദന രസം നീ,
ഞാനാകുന്ന മദ്യകോപ്പയിലെ
നുരഞ്ഞു പൊങ്ങുന്ന ലഹരി നീ
സിഗരറ്റ് ലൈറ്റര്‍കാത്തു നില്‍ക്കുന്ന
ബെന്‍സണ്‍ ആന്‍ഡ്‌ ഹെഡ്ജെസ്‌ പോലെ
ലൈറ്ററിന്റെ മാദകാഗ്നിയില്‍‍
എരിഞ്ഞടങ്ങാന്‍ വെമ്പുന്ന പുകയില
ചില്ലുകോപ്പയിലെ മാദകത്വം,
നുരഞ്ഞു പൊങ്ങും പെണ്‍ മനം
എന്റെ സിരകളില്‍ നീ കഞ്ചാവും
സ്നേഹവും പ്രണയവും ആയി
അഗ്നിജ്വാലയായി കത്തി പടര്‍ന്നു നീ.
ലഹരിയുടെ ചില്ലു കോപ്പ‍നുകര്‍ന്നു ഞാന്‍
നമുക്കിടയില്‍ എന്തിനീ
സ്നേഹം,പ്രണയം,വിശ്വാസം?
നീ എന്ന ലഹരി സിരകളിലെ മദജലമോ?
വിശ്വാസത്തിന്റെ തൊട്ടു കൂട്ടുമായി നീ എത്തി
പ്രേമത്തിന്റെ കാണാപുറങ്ങളിലെ പുകച്ചുരുളുകള്‍
‍എന്നെ തേടിയലയുന്നുവോ
നീയൊ എന്റെ പ്രാണന്‍?
എന്നിലെ പ്രണയം,വിശ്വാസം,സ്നേഹം?
നീ ഞാന്‍ ആകുന്നു,ഞാന്‍ നീയും.
നിന്റെ കവിതകള്‍ എനിക്കു കൂട്ടായി
നിന്റെ വാക്കുകള്‍ എനിക്കു മഴത്തുള്ളി
നിന്റെ വാക്കിന്റെ മാധുര്യം,
എന്റെ സ്വപ്നങ്ങളിലെ കേളികള്‍‍‍
എന്റെ മനസ്സിന്റെ ലഹരി നീ
എന്റെ സ്വപ്നം,എന്റെ സഖീ.

5 Feb 2007

എന്റെ അമ്മ..ഇന്നും ഒരോര്‍മ്മ

ഒരിക്കലും മായാത്ത ദിനങ്ങള്‍
ഒരായിരം ആയുസ്സിന്റെ സ്നേഹം
വാരിക്കോരിത്തന്നവള്‍, നീ എന്നമ്മേ.
ഇക്കഴിഞ്ഞ നാളുകള്‍ പൊയ നാലുവര്‍ഷങ്ങള്‍,
എന്റെ കൊഞ്ചലുകളും,പരിഭവങ്ങളും
ഇനി ആര്‍ ചെവിതരും, കേള്‍ക്കും?
എന്റെ കുഞ്ഞിക്കഥകള്‍ ഇനി ആര്‍ക്കുവേണ്ടി?
എന്നെങ്കിലുമെന്‍ സ്വപ്നങ്ങളില്‍
എന്നമ്മേ നീ ചിറകു വിരിച്ചു പറക്കുമോ?
ഒരു സ്വപ്നം പോലെ ഒരു ദിവസം
വീണ്ടുമെനിക്കു തരുമോ?
നിന്റെ മടിയില്‍ തലവെച്ചുറങ്ങാന്‍,
നിന്‍ സ്വാന്തനങ്ങള്‍ക്കായി,‍
ചോദ്യശരങ്ങളുമായി നിന്‍മുന്നിലെത്തുമ്പോള്‍,
നിലക്കാത്ത ‍‍നിന്‍ ശകാരവര്‍ഷങ്ങളും
എന്റെ ചിണുക്കങ്ങളും, ഇന്നു എന്‍ മനസ്സില്‍
‍ആ പഴയ ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു.
അമ്മെ നീ ഇല്ലാത്തൊരു ജീവിതം!
അങ്ങനെ ഒരു ദിനം,മാഞ്ഞുപോയെങ്കില്‍?
ഓരോ ദിനവും നഷ്ടങ്ങളുടെ ഒരു കൂംമ്പാരം
എന്റെ മുന്‍പില്‍, എന്നെന്നും.‍
എന്റെ പരിഭവങ്ങള്‍,പിണക്കങ്ങള്‍,
നിന്‍ കൈപ്പിടിയില്‍, ഒരു തലോടലില്‍
സ്വന്ത്വനത്തിന്റെ പുതപ്പില്‍ പൊതിഞ്ഞ്
സ്നേഹത്തിന്റെ നെഞ്ചിലെ ചൂടുപറ്റി
ഒരു താരട്ടിന്റെ ഈണത്തില്‍,
ഈ ഓര്‍മ്മകളുടെ‍,ഒരു നെരിപ്പോടുമായ്
ഇന്നും ഞാന്‍ ജീവിക്കുന്നു.

17 Jan 2007

എന്റെ കൂട്ടുകാരാ


ഏതോ വരികളില്‍, ഏതോ അക്ഷരങ്ങളില്‍
എന്റെ കളിത്തോഴനായി,
എന്റെ ശബ്ദത്തിന്റെ പരിചയം,
എന്റെ നിശ്വാസതിന്റെ തിങ്ങലില്‍
ഒരു വിശ്വാസത്തിന്റെ പേരില്‍
എന്നെത്തേടിയെത്തിയവനേ
ഈ ചിരപരിചിതമായ ശബ്ദം,
എന്നെന്നും എനിക്കു വിശ്വസിമല്ലേ?
ഒരിറ്റു കണ്ണുനീരും,ഒരു കൈത്തരി സ്നേഹവും
എല്ലാ നിന്റെ ഈ കൈക്കുമ്പിളില്‍
ഞാന്‍ സമര്‍പ്പിക്കട്ടെ.
നിന്റെ മന‍സ്സിന്റെ നൊമ്പരങ്ങള്‍,
എത്തിനോക്കുന്ന വിഭ്രാന്തികള്‍
ഒന്നു പങ്കുവെക്കാന്‍, ഒന്നറിയിക്കാന്‍,
എന്നെന്നും ഒരു കൈയ്യെത്തും ദൂരത്തു
ഞാന്‍ നിന്റെ ഓരം ചാരി നില്‍ക്കും.
എന്റെ ഓരൊ കവിതകള്‍‍ക്കും,
ഓരോ വിവര്‍ത്തനങ്ങള്‍ക്കും
നിന്റെ വിമര്‍ശനങ്ങളും, ശാസനകളും,
ഒരിറ്റു പുഞ്ചിരിയോടെ,ഞാന്‍ തിരുത്തി.
ഓരോ ദിവസങ്ങളുടെ പ്രത്യേകതകള്‍
നാം ഒരു കുറിമാനത്തിലൂടെയോ,
ഒരു സ്ക്രാപ്പിലൂടെയോ, ഒരു ബ്ലോഗിലൂടെയൊ
ഒരു യാഹൂവിലൂടെയോ കൈമാറി.
മറ്റാരുമറിയാത്ത ഒരു മുഖം,എന്നിലെവിടെയോ?
ഒരു കടങ്കഥയിലെ നായികയായി ഞാന്‍
എന്നെത്തന്നെ സങ്കല്‍പ്പിച്ചു.
ഞാനറിയാത്ത ഏതോ ഒരു പ്രചോദനം,
എന്നെ അക്ഷരങ്ങളുടെ കൂട്ടുകാരിയാക്കി,
അവയിലൂടെ ഞാന്‍,കര‍ഞ്ഞു,ചിരിച്ചു,
ഏങ്ങലടിച്ചു,വിഷണ്ണയായി,വിഷാദയായി.
എന്റെ മനസ്സിന്റെ തടവറയില്‍ നിന്നു
അക്ഷരങ്ങളായി ഞാന്‍ പുനര്‍ജ്ജനിച്ചു.
എന്നെ ഞാനാക്കിയ നിന്റെ മനസ്സില്‍
ഞാനെന്നു നിന്റെ ഉറ്റ സുഹ്രുത്തായിരിക്കും
എന്നെന്നും, എന്നന്നേക്കും.

7 Jan 2007

ഒരു മുഖം

സ്നേഹത്തിന്റെ ആദ്യ കണിക!
അതു സ്നേഹമാണെന്നു മനസ്സിലായില്ല!!
ഒരു കൌതുകം,ഒരു ചാഞ്ചല്യം..
സ്കൂളില്‍നിന്നും വരുമ്പോ തിരിഞ്ഞു നോക്കി.കണ്ടില്ല,
വീണ്ടും വീണ്ടും നോക്കി..ഒരു താല്പര്യം..ഒരു നൊമ്പരം!
വീട്ടുവഴിയില്‍ ,പള്ളി വഴിയില്‍,
ഇടവഴിയില്‍ ..പേടിച്ച് .. പുസ്തകം നെഞ്ചോടു ചേര്‍ത്ത്..
പാതവക്കത്തെ മരങ്ങളിലും അവയുടെ കമ്പുകളിലും
എന്തൊക്കെയോ കുത്തിക്കുറിച്ചു..
നോട്ടു ബുക്കുകളിള്‍...ഡെസ്കില്‍‍..
ഓരോ കാറ്റിന്റെ മര്‍മ്മരത്തിലും
ഓരോ മുഖങ്ങളും പരതി...ഇതായിരിക്കുമോ അത്?
ഇയാളായിരിക്കുമോ അയാള്‍?
എന്തൊക്കെയോ നഷ്ടമായതുപോലെ..
മനസ്സിന്റെ ഉള്ളറകളിലെവിടെയോ തീരാദുഃഖം..
വീടിന്റെ ഇടനാഴിയിലെ,
ഓരോ ചോദ്യശരങ്ങള്‍ക്കും
ചൂരല്‍ കഷായത്തിന്റെ ശീല്ക്കാരശബ്ദം മാത്രം ഉത്തരങ്ങളായി
ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി.
കൂടുവിട്ടു കൂടേറി,വീടുവിട്ടു വീടേറി.
എല്ലാമുഖങ്ങള്‍ക്കും ഒരേ സ്വരം,ഒരേ നിറം.
എങ്കിലും ഒരുമിന്നല്‍പ്പിണര്‍പോലെ വീണ്ടും വന്നു!
യാത്രാമൊഴിയുമായി,എന്നെന്നേയ്ക്കുമായി,
ഒരു ചോദ്യത്തിനും ഉത്തരമില്ലാതെ ഓടിയകന്നു!
ഒന്നു തിരിഞ്ഞു നൊക്കിയില്ലഒരിറ്റുകണ്ണുനീര്വീണുടഞ്ഞില്ല!
ഈ കണ്‍കോണിലൂടെ ഊര്‍ന്നിറങ്ങിയ
മിഴിനീര്‍ക്കണങ്ങള്‍ നിര്‍ന്നിമേഷം നോക്കി നിന്നു!!
ഒരുകൈ ദൂരത്തെത്തിയിട്ടും,വെറും കയ്യോടെ മടങ്ങിഎന്നെന്നേയ്ക്കുമായി,നിശ്ചലതയിലേയ്ക്ക്,നിത്യതയിലേയ്ക്ക്...